Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

16.5.10

യൂസ്ഡ് ഭര്‍ത്താവ്

ഒത്തിരി പഴയ ഒരു കാലത്താണു കഥ നടക്കുന്നത്. ആ കാലത്ത് പ്രേമിക്കാനൊരാളെക്കിട്ടാതെ അലഞ്ഞു തിരിയുകയായിരുന്നു ഞാന്‍.

  പ്രേമം എന്ന സംഗതി ഭയങ്കരമായ സംഭവമാണെന്ന് കഥകളിലൂടെയും കവിതകളിലൂടെയും സിനിമയിലൂടെയുമെല്ലാം നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലൊ.

ഏതൊരു സിനിമാ കണ്ടാലും അതിലെ നായികയെ എന്റെ നായികാസ്ഥാനത്തു സങ്കല്പിച്ചു നോക്കുക പതിവായിരുന്നു. പല പോരായ്മകളും അവരിലെല്ലാം കണ്ടതുകൊണ്ടായിരുന്നു അവരെയൊന്നും പ്രേമിക്കാന്‍ ഈ ഞാന്‍ തയ്യാറാവാതിരുന്നത്.

അങ്ങിനെ ചുരുക്കിപ്പറയട്ടെ എന്റെ സങ്കല്പത്തിലെ സംഗതികളെല്ലാം ഒത്തിണങ്ങിയിട്ടുണ്ടോ എന്നുനോക്കാന്‍ തരുണികള്‍ ബസ്സിനുകാത്തുനില്‍ക്കുന്നിടത്തും , മുഖം കഴുകുന്നിടത്തും എന്തിനേറെപ്പറയണം കുളിക്കടവില്‍പ്പോലും ചെന്ന് സംഗതി നോക്കിയ എന്നെ പലവട്ടം തെങ്ങില്‍ക്കെട്ടിയിട്ടടിച്ചതുകൊണ്ടായിരുന്നു നാട്ടുകാരെനിക്കു തെങ്ങുവാസു എന്നു പേരിട്ടത് (വല്ലപ്പോഴും സംഗതി നോക്കി നോക്കി  തെങ്ങില്‍ക്കയറുമെന്നല്ലാതെ ഇതുവരേ ഞാന്‍ തേങ്ങയിട്ടിട്ടില്ല എന്നതു പച്ചയായ സത്യമാണു).

എന്റെ സംഗതിനോട്ടം നാട്ടിലെപെണ്‍പിള്ളേരുടെ നിലനില്‍പ്പിനും വംശനാശത്തിനും വരേ കാരണമാകുമെന്നു കണ്ടപ്പോള്‍   നാട്ടുകാര്‍ നന്നായിട്ടു സ്വീകരണം തന്നുകൊണ്ടുതന്നെ എന്നെ കള്ളവണ്ടികയറ്റി ബോംബെയിലെത്തിച്ചു.

ബോംബയില്‍ പല സംഗതികളും കണ്ടുവളര്‍ന്ന ഞാന്‍  ചേരികളില്‍ അടിപിടികൂടിയും അടിച്ചുമാറ്റിയും മെല്ലെ   വളര്‍ന്നുകൊണ്ടിരുന്നു. കാറും ബംഗ്ലാവും വരേ എനിക്കു സ്വന്തമായപ്പോള്‍ പോലും ഞാനന്വേഷിച്ചിരുന്ന സംഗതികളുള്ള മനസ്സുമാത്രം എനിക്കു കിട്ടിയില്ല.

ദാഹിക്കുന്നവനു വാരിക്കോരി നല്‍കി ദാഹശമനം വരുത്തി തന്റെ കുഞ്ഞിന്റെ ദാഹം മാറ്റുന്ന അമ്മമാര്‍ മുതല്‍  കണ്ടവന്റെ ദാഹം ശമിപ്പിക്കാന്‍ തന്റെ പിഞ്ചുകുഞ്ഞിന്റെ ചോരയൂറ്റി വിലപേശുന്ന അമ്മമാരെ വരെ കണ്ടപ്പോള്‍ നിര്‍വികാരമായിരുന്നു മനസ്സില്‍.

ഭൂമിയില്‍  സംഗതികളെല്ലാമൊത്തിണങ്ങിയ പ്രേമമെന്നത് വെറും സാങ്കല്‍പ്പികമാണെന്ന തിരിച്ചറിവു വന്നപ്പോഴായിരുന്നു അവള്‍ കടന്നുവന്നത്.

അതേ അവള്‍ തന്നെ വര്‍ഷങ്ങളായി ഞാനന്വേഷിച്ചിരുന്നവള്‍ ! എല്ലാ സംഗതികളുമൊത്തിണങ്ങിയവള്‍ !! ദൈനംദിനമായ കണ്ടുമുട്ടലുകള്‍ ഞങ്ങളിലെ ദൂരം കുറച്ചുകൊണ്ടിരുന്നു.

ദൂരങ്ങള്‍ കുറഞ്ഞുകുറഞ്ഞു ഞങ്ങളില്‍ ദൂരം ഒട്ടും അവശേഷിക്കാതിരുന്ന ഒരു വേളയില്  അവളെന്നോടു ചോദിച്ചു.
“ ചേട്ടനു കുട്ടികളെ ഇഷ്ടമാണൊ?...”
എന്റെ സങ്കല്പത്തിലെ പെണ്ണുചോദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന അതേ ചോദ്യം അവളെന്നോട് ചോദിച്ചിരിക്കുന്നു. നാഗരികതയില്‍ മുങ്ങി നാം രണ്ട് നമുക്കൊന്നുംതന്നെവേണ്ട എന്ന തത്വത്തില്‍ വിശ്വസിക്കാത്ത എന്റെ നായിക ഇവള്‍തന്നെയെന്നു ഞാനുറപ്പിച്ചു. അതെ കുട്ടികളെയെനിക്കൊരുപാടൊരുപാടിഷ്ടമാണെന്നുപറഞ്ഞു.

അവളുടെ മുഖത്തു മിന്നിമറഞ്ഞസന്തോഷം എനിക്കൂഹിക്കാവുന്നതേ ഉണ്ടായിരുന്നു. അവളുടെ സങ്കല്‍പ്പത്തിലെ നായകനില്‍ നിന്നും അവള്‍ പ്രതീക്ഷിച്ചിരുന്ന മറുപടിതന്നെയാണ്‍് എന്നില്‍നിന്നും അവള്‍ക്കു കിട്ടിയത്.

താലിമാലയിലും മന്ത്രകോടിയിലുമുള്ള വിശ്വാസം വെറും സാങ്കല്പികമാണെന്നു തെളിയിക്കുന്ന തെളിവുകള്‍ സ്വന്തം നാട്ടില്‍ കണ്ടുമടുത്തിരുന്നതിനാലായിരുന്നു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറിയിലെ ശീതളിമയില്‍ ഞങ്ങളൊന്നായത് . പണത്തിനുമുകളില്‍ മറ്റെന്തൊക്കെയോ ഉണ്ടെന്നു മനസ്സിലായ നിമിഷത്തില്‍ അവളൊരിക്കല്‍ക്കൂടി എന്നോട് ചോദിച്ചു

“ സത്യമായിട്ടും ചേട്ടനു കുട്ടികളെ ഇഷ്ടമാണൊ?”

മറുപടിയായിക്കിട്ടിയചുമ്പനത്തിന്റെ ലഹരിയില്‍ അവളുറക്കത്തിലേക്കു വഴുതിയപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഞാനാണെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു.

പകലോന്റെ കതിരുകള്‍ ഉറക്കത്തിന്റെ ആലസ്യം കളഞ്ഞപ്പോഴായിരുന്നു  അവള്‍ക്കായിപ്പരതിയ കൈകള്‍ നിരാശപ്പെട്ടത്. ഹോട്ടലിലാകെ അവളെയന്വേഷിച്ചിട്ടും കാണാതിരുന്നപ്പോള്‍  മനസ്സില്‍ ആധിമാത്രം ബാക്കിയായി .

ഇത്രയും വെളുപ്പിനു അവളെവിടെപ്പോയി?!
ഹോട്ടലിനു പിറകുവശത്തായി കണ്ണെത്താ ദൂരത്തോളം ആഴമുള്ള കൊക്കയിലേക്കു നോക്കിയിരിക്കാന്‍ എതു രസമായിരുന്നെന്നവള്‍ ഇന്നലെ പറഞ്ഞതോര്‍ത്തപ്പോള്‍ എന്തെന്നില്ലാത്ത ഭീതി സിരകളില്‍ പടര്‍ന്നുനിന്നു. ഹോട്ടലിന്റെ പ്രധാന കവാടവും കടന്നു കൊക്കയെ ലക്ഷ്യമാക്കി നടക്കുമ്പോഴായിരുന്നു പിറകില്‍നിന്നും “ചേട്ടാ..” എന്നുള്ള അവളുടെ വിളി കേട്ടത്.

സന്തോഷവും സങ്കടവും ഒന്നിച്ചുവന്നപ്പോള്‍ ഞാനവളെ തുറിച്ചുനോക്കിനിന്നു. അവളുടെ കൂടെ അവളുടെ കൈപിടിച്ചുകൊണ്ടു രണ്ടുകുട്ടികളുണ്ടായിരുന്നു . ഞാന്‍ ചോദ്യഭാവേന അവളെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു.

“ചേട്ടന്‍ ഇന്നലെ പറഞ്ഞില്ലായിരുന്നോ കുട്ടികളെ ഇഷ്ടമാണെന്ന് . ഇവര്‍ രണ്ടുപേരും എന്റെ പഴയ ദരിദ്രവാസിയായ യൂസ്ഡ് ഭര്‍ത്താവില്‍  എനിക്കുണ്ടായ കുട്ടികളാണ്‍് . ചേട്ടനു സര്‍പ്രൈസായിക്കോട്ടെ എന്നുകരുതിയായിരുന്നു ഞാന്‍ പറയാതെ പോയി ഇവരെയും വിളിച്ചുവന്നത് ഇപ്പോള്‍ ചേട്ടെന്റെ മനസ്സു നിറഞ്ഞല്ലോ?”

കുട്ടികളെയിഷടമാണൊയെന്നവള്‍ ചോദിച്ചതില്‍ ഇത്രയൊക്കെ പൊരുളുകളുണ്ടെന്നു  മനസ്സിലാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം യൂസ്ഡ് ഭര്‍ത്താവെന്ന മഹത്തായ പദവും ഞാന്‍ പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു.



**********************
സര്‍ , മുകളില്‍ ഞാനെഴുതിയതാണു എന്റെ പുതിയ കഥ, ഇതു വായിച്ച് പതിവുപോലെ സ്റ്റാമ്പില്ലാത്തതിന്റെ പേരില്‍  ചവറ്റുകുട്ടയിലിടരുത്  എന്നൊരു അപേക്ഷയോടൊപ്പം തിരിച്ചയയ്ക്കാനുള്ള സ്റ്റാമ്പും ഇതില്‍ പണ്ടാരമടക്കിയിട്ടുണ്ട് .
 എന്നു താഴ്മയോടെ കഥാകാരന്‍ അലിയാസ് ഇറച്ചിവാസു (തെങ്ങ് വാസൂന്നും പറയും).

ഇത്രയും വായിച്ച മോഡേര്‍ണ്‍ സ്റ്റോറി മാഗസിന്റെ ചീഫ് എഡിറ്റര്‍  കഥയെടുത്ത് പതിവുപോലെ ചവറ്റുകുട്ടയിലിട്ടശേഷം കത്തില്‍ നിന്നു കിട്ടിയ സ്റ്റാമ്പെടുത്ത് തന്റെ സ്റ്റാമ്പുബിസിനസ്സിനസ്സ്ശേഖരത്തിലേക്കു കൂട്ടിച്ചേര്‍ത്തു.