19.6.10

'അവളുടെ രാവുകള്‍' .. ഒരു കൊടും ചതിയുടെ കഥ

 കുറച്ചുനാളുകള്‍ക്കു മുന്‍പുവരേ ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവളും കണ്ണിനു കുളിര്‍മ്മയുമായിരുന്ന ശ്വേതേച്ചി വായിച്ചറിയുവാന്‍ ഒരു കൂട്ടം മലയാളിക്കുട്ടന്‍മാര്‍ സമര്‍പ്പിക്കുന്നത്‌.

 ഒരുപാടു സിനിമകളിലും അതുപോലെ ചാനലിലൂടെയുമൊക്കെയായി റിയാലിറ്റി ഞങ്ങള്‍ക്കൊക്കെ ഷോചെയ്തു തന്നുകൊണ്ടു ഞങ്ങളെയെല്ലാം തൃപ്തരാക്കിയിരുന്ന ഞങ്ങളുടെ ഓരോരുത്തരുടെയും ഉറക്കത്തിണ്റ്റെ പകുതി അവകാശിയും ഭാവിയിലെ ഞങ്ങളുടെ പ്രതീക്ഷയുമായിരുന്ന ശ്വേതേച്ചി നിങ്ങള്‍ ഞങ്ങളോടു ചെയ്ത കൊടും ചതിയുടെ കഥ കേള്‍ക്കണമെങ്കില്‍ മുപ്പതോളം വര്‍ഷങ്ങള്‍ പിറകിലോട്ടു പോണം .

1980 എന്ന തങ്കലിപികളാലെഴുതപ്പെട്ട വര്‍ഷം. ഹോ ... ഓര്‍ക്കുമ്പോള്‍തന്നെ കോരിത്തരിക്കുന്നു! അവളുടെരാവുകളെന്ന ഒറ്റസിനിമയിലൂടെ മലയാളികുമാരന്‍മാരുടെ ബെഡ്‌റൂമില്‍ സ്ഥാനം പിടിച്ച സീമേച്ചിയെ ഓര്‍ക്കുന്നില്ലേ? ഓര്‍ക്കണം ഓര്‍മ്മകാണില്ലെന്നു മാത്രം പറയരുത്‌ പ്ളീസ്‌...

എ ഗ്രേഡു ചിത്രമായ അവളുടെ രാവുകള്‍ കണ്ടു രാവുപകലാക്കിയ എത്രയോ മഹാന്‍മാര്‍  ഞങ്ങളുടെ കൂട്ടത്തിലുണ്ട് എന്നതു ഞങ്ങള്‍ മറച്ചുവെക്കുന്നില്ല.

 ഇത്രയോക്കെ മഹത്തായ അവളുടെ രാവുകളും കൂടെ സീമേച്ചിയും മലയാളമക്കള്‍ക്കുമുന്‍പിലവതരിച്ചത്‌ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതിലായിരുന്നല്ലൊ. അതുകൊണ്ടുതന്നെയാണു ഞങ്ങളെല്ലാവരുടെയും മനസ്സില്‍ 1980നുള്ളയത്ര സ്ഥാനം മറ്റൊരു വര്‍ഷത്തിനുമില്ലാതെ പോയതും.

പക്ഷെ വിധി അവിടെയും ഞങ്ങളെ തോല്‍പിക്കുകയായിരുന്നു ശ്വേതേച്ചീ.. സത്യം പറയട്ടെ ഈവരികളെഴുതുമ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു വിതുമ്പുകയാണ്‌ എന്നാലും പറയാതിരിക്കാന്‍ വയ്യല്ലോ..

സീമേച്ചിയെ ഞങ്ങള്‍ക്കു സമര്‍പ്പിച്ച ശശിയണ്ണനു ഞങ്ങളുടെ മനസ്സില്‍ പുണ്യാളന്റെ രൂപമായിരുന്നെങ്കില്‍ ഞങ്ങളില്‍നിന്നും എന്നെന്നേക്കുമായി സീമേച്ചിയെ തട്ടിയെടുത്തപ്പോള്‍ അതൊരു സാത്താന്റെ രൂപമായി മാറി.

എങ്കിലും ഇടയ്ക്കിടയ്ക്ക് സീമേച്ചിക്കുപകരമായി പലരേയുംവെച്ച് ഞങ്ങളെ സന്തോഷിപ്പിക്കാന്‍ അങ്ങേരു പെടാപ്പാടു പെട്ടെങ്കിലും സീമേച്ചിക്കു പകരമായി മറ്റൊന്നും തന്നെയില്ലെന്നറിയാവുന്ന ഞങ്ങള്‍ അങ്ങേരോടു ക്ഷമിക്കാന്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ക്കു കളര്‍ച്ചിത്രങ്ങളിലുമുപരി അന്നത്തെ ബ്ലാക് ആന്റ് വൈറ്റു തന്നെയാണു വലിയതെന്നു ഞങ്ങളുറക്കെപ്പറഞ്ഞു.

വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ സീമേച്ചിയിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയെങ്കിലും ഞങ്ങളുടെ മനസ്സില്‍ ഇന്നും സീമേച്ചി പച്ചയായി ജീവിക്കുന്നു എന്ന സത്യം ഓര്‍മ്മിപ്പിക്കട്ടെ.

ഇന്നു ഞങ്ങളുടെ പുതു തലമുറ സീമേച്ചിയെ അറിയാതെയായി .. സീമ എന്നുവെച്ചാല്‍ വല്ല കടല്‍ക്കാറ്റിന്റെയും പേരാണോന്നുവരേ ചോദിച്ച അവരെയോ, പാടത്തും വരമ്പത്തും ഓടിക്കളിച്ചു പോലീസും കള്ളനും കളിക്കേണ്ടതിനു പകരം കമ്പ്യൂട്ടറില്‍ ജെയിംസ് ബോണ്ടു ഗെയിം കളിക്കാന്‍ പഠിപ്പിച്ച അവരുടെ മാതാപിതാക്കളെയോ പറഞ്ഞിട്ടു കര്യമില്ല .
--------
 കാലം കാലനുവേണ്ടി വീണ്ടും കറങ്ങിയപ്പോഴാണു പുതിയൊരു മാലാഖക്കുട്ടന്‍ മലയാളത്തില്‍ രംഗത്തുവന്നത്... പി എച്ച് ഹമീദിക്കാ എന്ന മാലാഖക്കുട്ടന്‍ പണം മുടക്കി സംവിധാനം ചെയ്യാന്‍ തീരുമാനിച്ച അവളുടെരാവുകളുടെ രണ്ടാം ഭാഗത്തില്‍ സീമേച്ചിക്കു പകരം ശ്വേതേച്ചി അഭിനയിക്കുന്നു എന്നു കേട്ടതോടു കൂടി ഞങ്ങളിലെ വാടിക്കിടന്ന ചെടികള്‍ തളിരിടുകയും പൂക്കുകയും ചെയ്തു എന്നുമാത്രമല്ല കായ്ക്കാന് വരേ തയ്യാറെടുത്തതാണ്‍്....

കാരണം അവളുടെ രാവുകളില്‍ ഇന്നത്തെസീമേച്ചിയേക്കാളുപരി പെര്‍ഫോം ചെയ്യാന്‍ അര്‍ഹതയുടെകൂടെ ബാക്കിയെല്ലാം തികഞ്ഞത് ശ്വേതേച്ചിയാണെന്നത് മമ്മുക്കയുടെ കൂടെ പാലേരിമാണിക്യത്തിലുള്ള ചേച്ചിയുടെ ആ പെര്‍ഫോമന്‍സുകണ്ട ഞങ്ങള്‍ക്കെല്ലാമറിയാം. ഇനി ലാലേട്ടന്റെ കൂടെയാണെങ്കിലും ചേച്ചി യുടെ പെര്‍ഫോമന്‍സു ഞങ്ങള്‍ക്കൊക്കെ കാണിച്ചുതന്നതാണല്ലൊ.  അതുമാത്രമല്ല ചില ചാനലുകളിലൂടെ ചേച്ചി ഞങ്ങള്‍ക്കുമുന്‍പില്‍പ്രത്യക്ഷപ്പെട്ടതും ഞങ്ങള്‍ക്കു പ്രത്യാശനല്‍കും വിധമായിരുന്നു എന്നതും ഞങ്ങളിവിടെ സ്മരിക്കുകയാണ്‍്.

പണ്ടു മലയാളത്തിലഭിനയിച്ചപ്പോള്‍  വെറും ഗ്ലാമറല്ലാതെ മറ്റൊന്നുമില്ലെന്നുപറഞ്ഞു ഞങ്ങള്‍ മലയാളികള്‍ ചേച്ചിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് ചുമ്മാപുറംപൂച്ചിനായിരുന്നൂവെന്നും ഉള്ളിന്റെയുള്ളില്‍ നൂറ്റൊന്നുവട്ടം ചേച്ചിയെ ഞങ്ങള്‍ക്കിഷ്ടമായിരുന്നെന്നതും ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ. പിന്നെ കാമസൂത്രയുടെ ( പുറമെ ഞങ്ങള്‍ ഇതിനും അശ്ലീലമെന്നുപറയുമെങ്കിലും ഇതും ഞങ്ങള്‍ക്കു പ്രിയങ്കരം തന്നെ) പരസ്യത്തില്‍ ചേച്ചിയെക്കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഞെട്ടുകയും ചേച്ചിയിലുള്ള ആ ഭയങ്കരമായ നടിയെ ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു. ഹോ .. ഇവിടെ ആരൊക്കെയോ ഇപ്പോള്‍ നെടുവീര്‍പ്പിടുന്നുണ്ട്..

അതൊക്കെ പഴയ ദ്രവിച്ച കഥ! അതെല്ലാം അവിടെയൊരുമൂലയ്ക്കിരിക്കട്ടെ ഹല്ല പിന്നെ!! ഇപ്പോഴിതാ  ഹമീദിക്കാ എന്ന ഞങ്ങളുടെ മറ്റൊരു പുണ്യാളന്‍ ശ്വേതേച്ചിയെ വെച്ച് അവളുടെ രാവുകള്‍  പകലുകളാക്കി കളറിലെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അന്നത്തെ രാജിയെന്ന പെണ്‍കുട്ടിയുടെ രണ്ടാം കഥയ്ക്കുള്ള തിരക്കഥതയ്യാറാക്കാന്‍ ഞങ്ങളുടെ പഴയ പുണ്യാളനായ ആലപ്പി ഷരീഫിക്കതന്നെയാണു മുന്‍പോട്ടു വന്നിരിക്കുന്നത് എന്നതുമാത്രമല്ല നമ്മുടെ ഓള്‍ഡ് സീമേച്ചിക്ക് പഴയ അത്ര ലത് പോരാ എന്നതുകൊണ്ടായിരിക്കും ശ്വേതേച്ചിയെ മുപ്പത്തിയെട്ടുകാരിയായ നായികയാക്കാന്‍ ഹമീദിക്കാ തീരുമാനിച്ചത്.

അന്നുവരേ പത്രം അലര്‍ജിയായിരുന്ന ഞങ്ങള്‍  (പത്രം വായിക്കാതെ അറ്റ്ലീസ്റ്റ് ചാനലിലെ ന്യൂസുപോലും കാണാതെ ലോകത്തുള്ള സകലതിനെക്കുറിച്ചും ഞങ്ങള്‍ അഭിപ്രായിക്കും ങാ.. ഞങ്ങളോടാ കളി)  ശ്വേതേച്ചി അവളുടെ രാവുകളിലഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്നതോടുകൂടി അപ്ഡേറ്റഡ് ന്യൂസിനായി പത്രമായ പത്രങ്ങളെല്ലാം അരിച്ചുപെറുക്കാന്‍ തുടങ്ങി ( ഇത് പത്രങ്ങളുടെ ‘വിറ്റൊഴിക്കലില്‍ ’ശകലം വര്‍ദ്ധനവു വരുത്തിയിട്ടുണ്ട് എന്നതു പരമരഹസ്യമാണ്‍്) ...

ഇതൊക്കെക്കഴിഞ്ഞു വളരെപ്പെട്ടന്നായിരുന്നു ഞങ്ങളുടെ തലയില്‍ ഇടിത്തീയും പാമ്പും ഒന്നിച്ചുവന്നു ഇടിച്ചേച്ചുപോയത്... ഹോ ഇതു പറയുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന ഞങ്ങളുടെ ഒരു സഹോദരന്‍ വാവിട്ടുകരയുകയാണ്‍് .... അവളുടെ രാവുകളില്‍ ശ്വേതേച്ചി അഭിനയിക്കുന്നില്ലാ എന്നുറക്കെ പ്രഖ്യാപിച്ചതായിരുന്നു ഞങ്ങളുടെ തലില്‍ ഇതെല്ലാം പണ്ടാരമടക്കിയതിനു കാരണം ... സിനിമാസംവിധായകന്‍ ചേച്ചിയുടെ അനുവാദമില്ലാതെയാണുപോലും സില്‍മയില്‍ നായിക ചേച്ചിയായിരിക്കുമെന്നു തീരുമാനിച്ചത് ...

വിവരമില്ലാത്ത സംവിധായകന്‍ (സംഗതി ഞങ്ങളുടെ പുണ്യാളനാണെങ്കിലും വിവരക്കേടല്ലേ അങ്ങേരു കാണിച്ചത് ) ആവേശത്തിന്റെ പുറത്ത് ചേച്ചിയോട് ചോദിക്കാന്‍ പോലും മറന്നുകൊണ്ട് ചേച്ചിയാണു പടത്തില്‍ സീമേച്ചിയുടെ ഭാഗം അഭിനയിക്കുന്നതെന്ന് ഞങ്ങളെയെല്ലം കൊട്ടിയറിയിച്ചത് ... അത് അങ്ങേരുടെ ആവേശം കൊണ്ടല്ലേ ചേച്ചീ ... ഞങ്ങള്‍ മലയാളികളുടെ നെഞ്ചിലേക്കാണു ചേച്ചിയുടെ അവള്‍ക്കാ രാത്തില്‍ അഭിനയം നഹീഹൈ  എന്ന പ്രഖ്യാപനം വന്നു തറച്ചത് ...  ഇത്രയ്ക്കും വേണ്ടായിരുന്നു ശ്വേതേച്ചീ വേണ്ടായിരുന്നു...   ഈ ചതി ഞങ്ങളോടു വേണ്ടായിരുന്നു ....ഇതൊരു കൊടും ചതിയായിപ്പോയി ...

 എന്തൊക്കെ പ്രതീക്ഷകളായിരുന്നു ... ഹോ എല്ലാം തകിടം മറഞ്ഞില്ലേ ...

ഞങ്ങളുടെ ‘അവളുടെ രാവുകള്‍  സ്പെഷ്യല്‍ ഇന്‍-വെസ്റ്റിഗേഷന്‍ ’ സംഘത്തിന്റെ കഠിന പരിശ്രമഫലമായി ഇപ്പോള്‍ കണ്ടുപിടിച്ചതെന്താണെന്നറിയുമോ? അവളുടെ രാവുകളില്‍ പഴയ സീമേച്ചി തന്നെ അഭിനയിക്കുമത്രേ? ! ഈ വാര്‍ത്തയിലെ കതിരെത്ര പതിരെത്ര എന്നു ഞങ്ങള്‍ക്കറിയില്ല .. എങ്കിലും ശ്വേതേച്ചിയിലെ പെര്‍ഫോമന്‍സിന്റെയത്രയും പ്രതീക്ഷ ഞങ്ങള്‍ക്കു ‘ഇന്നത്തെ’ സീമേച്ചിയിലില്ലാ എന്നുതന്നെ ഞങ്ങള്‍ ഊന്നിയൂന്നിപ്പറയട്ടെ ... 

ആഴ്ചകളോളം പട്ടിണി കിടന്നാലും ഞങ്ങള്‍ മലയാളികള്‍ക്ക് ഇത്രയും സങ്കടമുണ്ടാവില്ല ശ്വേതേച്ചീ .... (മറ്റുള്ളവര്‍ രണ്ടുകാലിലാണൊ നടക്കുന്നത് അതോ മൂന്നാമ്മത് മറ്റൊരു കാലുകൂടിയുണ്ടോ എന്നൊക്കെയാണ്‍് ഒറ്റക്കാലന്മാരായ ഞങ്ങളുടെ വേവലാതികള്‍)

അതൊക്കെ പോട്ടെ ആ സംവിധായകന്‍ ‘പയ്യന്‍’ എടുത്തുചാടിയതൊന്നും കാര്യമാക്കാതെ ശ്വേതേച്ചിതന്നെ തിരിച്ചുവന്നു  അവളുടെ രാവുകള്‍ ഞങ്ങളുടെയെല്ലാം രാപ്പകലുകളാക്കിത്തരണമെന്നു വിനീതമായി അപേക്ഷിക്കുകയാണ്‍് ... അഭ്യര്‍ത്ഥിക്കുകയാണ്‍്.

ഈ അപേക്ഷ നീണ്ടുപോയെന്നു ഞങ്ങള്‍ക്കറിയാമെങ്കിലും ..... ഞങ്ങളെ കൈവിടരുതെന്നു ഒരിക്കല്‍ക്കൂടി അപേക്ഷിച്ചുകൊണ്ട് ഓള്‍ മല്ലൂസ് അവളുടെ രാവുകള്‍ ഫാന്‍സ് അസോസിയേഷനു വേണ്ടി ഒരു കൂട്ടം മലയാളിക്കുട്ടന്മാര്‍  (ഒപ്പ്).

8.6.10

ലോകകപ്പിലെ രക്തസാക്ഷി

 ലോകകപ്പെന്ന മഹാ സംഭവത്തെ വരവേല്‍ക്കാന്‍ സൌത്താഫ്രിക്കയിലുമുപരിയായി നമ്മുടെ കൊച്ചുകേരളത്തിലെങ്ങും  ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു ... അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ് എക്സ്ട്രാ എക്സ്ട്രാ....യുടെ നാടന്‍ അമ്പാസിഡര്‍മ്മാരായ അമ്പാസിഡര്‍മ്മാരെല്ലാം ബാനര്‍ , ഫ്ലക്സ് , സ്റ്റിക്കര്‍ തുടങ്ങിയ അത്യാധുനിക പരസ്യക്കോലങ്ങള്‍ നാട്ടിലെങ്ങും പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്നു...

“അര്‍ജന്റീനയോടുകളിക്കാന്‍ ഏതു നാറിയൂണ്ടെടാ”  എന്ന പോസ്റ്റര്‍ മുതല്‍ അവനവന്റെ ആരോഗ്യത്തിനനുസരിച്ചുള്ള സകല ഔട്ട് ഓഫ് നിഗണ്ടു വാക്കുകള്‍ക്കൊണ്ടുമലങ്കരിച്ച പോസ്റ്ററുകളും വഴിനീളെ അണിനിരന്നു കഴിഞ്ഞു .... (നാടന്‍ അമ്പാസിഡര്‍മ്മാരുടെ ഫോട്ടോ വിത്ത് കൂളിംഗ് ഗ്ലാസും ചില പോസ്റ്ററില്‍ കാണാമെന്നതു മറച്ചുവെയ്ക്കുന്നില്ല )

ഇനി വേള്‍ഡുകപ്പൊന്നു വന്നുകിട്ടിയാല്‍ മതി  ബാക്കി നമ്മള്‍ മലയാളമക്കള്‍ നോക്കിക്കൊള്ളും.. ( തിന്നാന്‍ വ കുടിക്കാന്‍ അല്‍ ഉടുക്കാന്‍ ഇല്ലാ എങ്കില്‍ പോലും മുഷ്കില്‍ നഹീഹൈ ) ഏതായാലും ലോക പന്തുകളിയുടെ അപ്ഡേറ്റഡ് ന്യൂസറിയാനായി നമുക്കു കുട്ടപ്പായിയുടെ ടീഷോപ്പ് വിത്ത് സര്‍ബത്തുകടയിലേക്കു ചെല്ലാം.. കാരണം അവിടെവെച്ചായിരുന്നല്ലോ അര്‍ജന്റീനയ്ക്കുവേണ്ടി നാട്ടിലെ പോക്കിരിയായിരുന്ന പീക്കിരിവാസു രക്തസാക്ഷിയായത്

***********

“ അല്ലാ ന്റെ കുട്ടപ്പായ്യേ... ഈ പന്ത്കളി ബന്നാ അന്റെ കച്ചോടം ജോറാക്വല്ലോ ... ഇജ്ജ് എന്നാ ആ എലിബെഷന്‍ കൊണ്ട്വരണത്?”

മോങ്ങന്‍ മമ്മദിന്റ്റെ ചോദ്യത്തിനു കുട്ടപ്പായി മറുപടിപറഞ്ഞില്ല എന്നുമാത്രമല്ല ആരോടൊക്കെയോ ഉള്ള അരിശം തീര്‍ക്കാനെന്നവണ്ണം ഒരു കുടം വെള്ളം ശക്തിയായി സമാമ്പറിലൊഴിക്കുകയും ചെയ്തു.

സാധാരണ വേള്‍ഡുകപ്പുസമയത്ത് കുട്ടപ്പായി ടെലിവിഷന്‍  വാടകയ്ക്കെടുത്ത് കൊണ്ടുവെക്കാറുള്ളതാണ്‍് .. കടയുടെ ഒരു കോണില്‍  അതുറപ്പിച്ചുകഴിഞ്ഞാല്‍ നാട്ടുകാരും അയല്‍ നാട്ടുകാരും കുട്ടപ്പായിയുടെ കടയ്ക്കുമുന്‍പില്‍ തടിച്ചുകൂടുമായിരുന്നു. തടിച്ചുകൂടിയവര്‍ അടിപിടിയുണ്ടാക്കുന്നതും ഒരു രസമായിരുന്നു(കണ്ടു നില്‍ക്കുന്നവര്‍ക്ക്) പൊതുസേവന തല്പരനായ കുട്ടപ്പായി ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നാട്ടുകാരില്‍നിന്നും വേണ്ടുവോളം ‘സേവിക്കാനായി’   പലതരം പലഹാരങ്ങളും കടയിലിറക്കും ... (വേള്‍ഡുകപ്പിനു സ്പെഷല്‍ സേവന ഡിസ്കൌണ്ട് പ്രമാണിച്ച്  നാലുരൂപയുടെ ചായയ്ക്ക് വെറും ആറുരൂപയായിരിക്കും വില.  ഇങ്ങനെ പോകുന്നു പൊതുവെയുള്ള സേവിക്കല്‍)

 എന്നുമാത്രമല്ല ഇത്തവണ വേള്‍ഡുകപ്പ് മുന്നില്‍ക്കണ്ടുകൊണ്ട്  റോഡുസൈഡില്‍ത്തന്നെ കുട്ടപ്പായി പത്തുസെന്റു വിലപറഞ്ഞുറപ്പിച്ചിട്ടുമുണ്ട്... പക്ഷേ അതൊന്നുമല്ല കുട്ടപ്പായിയെ മൌനിയാക്കിയത് ..

“എന്താ ഹംക്കേ അന്റെ അണ്ണാക്കില്‍ പന്തുതള്ളിയോ ? ഇജ്ജെന്താ ഒന്നും മിണ്ടാത്തത് ന്റെ കുട്ടപ്പായ്യേ..”

മമ്മദ് കുട്ടപ്പായിയെ വിടുന്നകോലമില്ല

“ കാക്കാ അതികം ചെലച്ചാല്‍ പല്ലടിച്ചു അണ്ണാക്കിലിടും .....”

ആരോടൊക്കെയോ ഉള്ള അമര്‍ഷം കുട്ടപ്പായി പാവം മമ്മതിന്റെ അണ്ണാക്കിലേക്കിട്ടുകൊടുത്തു

ഇനിയുമവിടെയിരുന്നു കാരണം തിരക്കിയാല്‍ അതുതന്റെ എല്ലുപൊടിക്കാനൊരു കാരണമായിമാറുമെന്നു മനസ്സിലാക്കിയ മമ്മദ്     “ഓനു പിരാന്താ....” എന്നുമ്പറഞ്ഞ് ഇറങ്ങിയൊരു നടത്തം വെച്ചുകൊടുത്തു.

എന്താ കുട്ടപ്പായിക്കു പറ്റിയതെന്നറിയാന്‍ അല്പം ഫ്ലാഷടിച്ചു  ബാക്കിലേയ്ക്കു പോണം ...

കേരമരങ്ങള്‍ തിങ്ങിനിറഞ്ഞതിനിടയിലൂടെ  കളകളം  പാടുന്ന കിളികളുടെ (ബലിക്കാക്ക) ഒരു ലതും .... ചെമന്ന ജേസി വിരിച്ചതുപോലെയുള്ള ചെമ്മണ്‍ പാതകളും, പുരനിറഞ്ഞു നില്‍ക്കുന്ന യുവകോമളിമാരും ,  വയറുനിറയ്ക്കാന്‍ വേണ്ടിമാത്രം ജ്ന്മംകോണ്ട  യുവകോമളന്മാരുടെ നയനം കൂളിര്‍പ്പിക്കുന്ന കുളിത്തോടുകളുമെല്ലാം നിറഞ്ഞ അതി സുന്ദരമായ ചെമ്പട്ടുകുന്നു ഗ്രാമത്തിലെ ഒരു സായാഹ്നം..

മാളികവീട്ടില്‍ ജാനകിയമ്മയുടെ ചെറ്റക്കുടിലില്‍നിന്നും നാലുമണിച്ചായയിലൊഴിക്കാനുള്ള പാലുമായി വരികയായിരുന്നു നമ്മുടെ നായകന്‍ ശ്രീ കുട്ടപ്പായി ... ആ മനസ്സില്‍ വളരെ ഗൌരവംനിറഞ്ഞ കണക്കുകൂട്ടലുകള്‍ , കിഴിക്കലുകള്‍ ആന്റ് ഹരിക്കലുകള്‍ നടക്കുകയാണ്‍് ... കാരണം വേള്‍ഡുകപ്പുവരുന്നുണ്ട് ... ടി.വി ഒരെണ്ണം വാടകയ്ക്കെടുക്കണം .. വീട്ടിലെ ടീ.വിയെടുത്തു കടയില്‍ വെയ്ക്കാമെന്നുവെച്ചാല്‍  പിന്നെ വീട്ടില്‍ കയറേണ്ടിവരില്ല.  കാരണം വീട്ടുകാരിയുടെ  അപ്പന്‍ അവള്‍ക്കു സീരിയലുകണ്ടു മതിവരുവോളം കണ്ണുനീരുകുടിച്ചു ജീവിക്കാന്‍ സമ്മാനിച്ചതാണത് ...

അതുകൊണ്ടുതന്നെ ടി.വി വാടകയ്ക്കെടുക്കണം ചായയുടെ വിലകൂട്ടണം പഞ്ചസാരയുടെയും പാലിന്റെയും അളവുകുറയ്ക്കണം എന്നുതുടങ്ങി ഒരുകൂട്ടം ചിന്തകളുടെ അഗ്നിപര്‍വ്വതവുമായി നടന്നകുട്ടപ്പായി എന്തിലോ തട്ടിനിന്നു...

കണ്ണുതുറന്നുനോക്കി .... ഒന്നുംകൂടി തുറന്നുനോക്കി ... അതെ മുന്‍പില്‍ സുന്ദരമായ ഒരു രൂപം ... ആണ്‍കുട്ടികളിടുന്ന കുപ്പായവും ഫുള്‍ ട്രൌസറുമാണു  വേഷമെങ്കിലും കുപ്പായത്തിനുള്ളില്‍  നൂറു ശതമാനം ശുദ്ധമായ പെണ്‍കുട്ടിയാണ്‍് ...

ഇതെവിടുന്നുവന്നു? കുട്ടപ്പായി മാനത്തേക്കു നോക്കി...  അതും ഈ ടീവിയിലൊക്കെ കാണുന്നപോലത്തെയൊരു ചന്തം! ... കുട്ടപ്പായി മാനത്തേയ്ക്കു നോക്കുന്നതിനിടയില്‍ ഒരു പുഞ്ചിരി കുട്ടപ്പയിക്കുകൊടുത്തുകൊണ്ട് സുന്ദരി നടന്നകന്നു.....

അന്നു കടയില്‍ വന്നവര്‍ക്കെല്ലാം അത്ഭുതമായിരുന്നു ... കുട്ടപ്പായിയുടെ കടയില്‍ നിന്നും ഒറിജിനല്‍ മില്‍ക്ക് ചേര്‍ത്ത ചായകുടിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു. ജീന്‍സിന്റെയും ടീഷര്‍ട്ടിന്റെയും ലോകത്തിലൂടെ ചിരിച്ചുകളിച്ചുകൊണ്ടിരുന്ന കുട്ടപ്പായി വെള്ളമേതാ.. പാലേതാ എന്നകണ്‍ഫ്യൂഷനില്‍ നാട്ടുകാര്‍ക്കു നല്ല മുറ്റുള്ള ചായതന്നെ നല്‍കി...

ദിനങ്ങള്‍ കടന്നുപോയപ്പോള്‍  കുട്ടപ്പായി ജീന്‍സുകാരിയെ കാണുകയും പകരമായി അവള്‍  അയാള്‍ക്ക് ഓരോ ചിരികള്‍  കൊടുത്തുകൊണ്ടിരിക്കുകയും പതിവായി ....

അങ്ങിനെയിരിക്കേ ഒരു ദിവസം പാലുമായി വരികയായിരുന്ന കുട്ടപ്പായി എതിരെനിന്നും വന്ന അവളുടെ ചന്തം നോക്കി നോക്കിവന്നപ്പോള്‍  പാടവരമ്പത്തെ കല്ലില്‍ കാലുടക്കി വിത്ത് പാല്‍പ്പാത്രവുമായി പാടത്തേയ്ക്കു മറിഞ്ഞുവീണു...
അതുകണ്ട അവള്‍ നിലവിളിച്ചുകോണ്ടോടിവന്നു കുട്ടപ്പായിയെ പിടിച്ചെഴുന്നേല്പിച്ചു .... അവളുടെ വസ്ത്രത്തില്‍ ചെളിപുരണ്ടതു സാരമാക്കാതെ കുട്ടപ്പായിക്കു ഒന്നും പറ്റിയില്ലാ എന്നവള്‍ ഉറപ്പുവരുത്തി.. അങ്ങിനെ അവര്‍തമ്മില്‍ മാനസികമായി അടുക്കുകയായിരുന്നു .....  കുട്ടപ്പായിയുടെ മനസ്സ് സ്നേഹത്തിന്റെ ഒരു ലത് എന്താണെന്നു മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്തു.  ദിനങ്ങള്‍  പിന്നേയും കടന്നുപോയ്ക്കൊണ്ടിരുന്നു...

ലോകകപ്പിന്റെ കോലാഹലങ്ങള്‍ നാട്ടില്‍ അലയടിച്ചുയര്‍ന്നപ്പോള്‍ കുട്ടപ്പായിയുടെ മനസ്സിലും വല്ലതുമൊക്കെയ് അലയടിച്ചുയരാന്‍ തുടങ്ങി ... സ്വന്തമായിട്ടുള്ള ഭാര്യ അന്നാമ്മ കൊടുത്തുകൊണ്ടിരുന്ന ചിരി അന്നാമ്മ കാണാതെ അടുത്തുള്ള പൊട്ടക്കിണറ്റിലെറിഞ്ഞു തുടങ്ങിയെന്നുമാത്രമല്ല അന്നാമ്മയുടെ ചട്ടയും മുണ്ടും കാണുമ്പോള്‍  വാളുവെക്കാനും തുടങ്ങി .

തോര്‍ത്തും കൈലിയും വര്‍ഷങ്ങളായി യൂണിഫോമാക്കിമാറ്റിയിരുന്ന കുട്ടപ്പായി ഇന്നു പാന്റ്സും ഷരീരത്തിലൊട്ടിപ്പിടിക്കുന്ന ഷര്‍ട്ടുമിട്ടുകൊണ്ട് ഷൂവിനുള്ളില്‍ കാലുതിരുകി ബാലന്‍സുചെയ്തു നടക്കാന്‍ തുടങ്ങിയെന്നതും കാലത്തിന്റെ ഒരു പുരോഗതിയായി നമുക്കു ചുമ്മാ പറയാം ..

ഈ വേല്‍ഡുകപ്പ് ചാകര കഴിഞ്ഞാല്‍ കയ്യില്‍ വരാന്‍ പോകുന്ന സൌഭാഗ്യങ്ങളിലൊന്നായ പത്തുസെന്റില്‍ ഒരു കൊച്ചുവീടുവെച്ച്  (കൊച്ചു വീടുമതി) ജീന്‍സുകാരിയും താനും അതിലിരുന്നു പരസ്പരം ചിരിച്ചുകളിക്കുന്ന രംഗമോര്‍ത്തപ്പോള്‍ ... ഈ ലോകപ്പൊന്നു പെട്ടന്നുവന്നാലെന്നു തോന്നിപ്പോയി നമ്മുടെ കുട്ടപ്പായിക്ക്.

അങ്ങിനെ ഇന്നും കുട്ടപ്പായി പതിവുപോലെ പാടവരമ്പത്ത് ജീന്‍സിനെയും കാത്തിരിക്കുകയായിരുന്നു സമയം കഴിഞ്ഞിട്ടും വരാതായപ്പോള്‍ മനസ്സില്‍ ഒരു തീപ്പെട്ടിക്കൊള്ളി കത്തി സമയം കഴിയുംതോറും തീ ആളിക്കത്താന്‍ തുടങ്ങി .....

പക്ഷേ കുട്ടപ്പായിയുടെ തീയണയ്ക്കാനുള്ള ഫയര്‍ സേഫ്റ്റി കിറ്റുമായി അകലെ നിന്നും അവള്‍ വരുന്നതുകണ്ടു .. കൂടെ ഒരു കാര്‍ണ്ണോരുമുണ്ടായിരുന്നു ...

ഓ അത് മേനോന്‍ സാറായിരുന്നു .... ഈ മേനോന്‍സാറിന്റെ വല്ലവരുമാണൊ ഈ കുട്ടി

“എന്താ കുട്ടപ്പായീ ... ഇന്നു കടയില്‍ പോയില്ലേ?”   കുട്ടപ്പായിക്കടുത്തെത്തിയ മേനോന്‍സാറു ചോദിച്ചു

“ ഇല്ല ഇന്നു വൈകി ....”  മേനോന്‍ സാറിനാണു മറുപടികൊടുത്തതെങ്കിലും അത് അവളെനോക്കി അവളോടുള്ള പരിഭവം പറച്ചിലായിരുന്നു.

അവള്‍ വീണ്ടും ചിരിച്ചു .... കുട്ടപ്പായിലെ തീ കെട്ടു പണ്ടാരമടങ്ങി

അവള്‍ മേനോന്‍സാറിനോടു പറഞ്ഞു..

“അപ്പൂപ്പാ ഇതാ ഞാന്‍ പറയാറുള്ള ആള്‍് ...”

അപ്പോള്‍ എന്നെപ്പറ്റി വീട്ടിലൊക്കെ പറഞ്ഞു അല്ലേ കള്ളി.. ഭയങ്കര കള്ളീ...

കള്ളിയെ നോക്കി മേനോന്‍സാര്‍ കുട്ടപ്പായിയോടു പറഞ്ഞു

“കുട്ടപ്പായി ഇത് എന്റെ എറണാകുളത്തുള്ള ശാരദേടെ മൂത്ത മോളാ... അവളു സ്കൂള്‍ വെക്കേഷനു വന്നതാ ... ഇന്നു മടങ്ങും.. ഞാന്‍ അവളെ ബസ്സില്‍ വിടാന്‍ വന്നതാ...”

“ങാ.... എപ്പോ തിരിച്ചു വരും ? ” കുട്ടപ്പായി പെണ്‍കുട്ടിയിലെ നോട്ടം വിടാതെ ചോദിച്ചു

“ ഇടയ്ക്കൊക്കെ വരും അങ്കില്‍  ... എങ്കില്‍ ഞാന്‍ പോട്ടെ അങ്കില്‍  .. റ്റാറ്റാ...”

കുട്ടപ്പായി കോരിത്തരിച്ചുപോയി ... സ്വന്തം ഭാര്യ സൂസന്നയോടുള്ള അരിശം ഒന്നുംകൂടി കൂടി അവളിന്നുവരേ എന്നെ അങ്കിലേന്നു വിളിച്ചിട്ടില്ല  ... അച്ചായാ... ദേ... ഹോ... കൂ .. എന്നൊക്കെയാ അവളുടെ വിളി ....  കുട്ടപ്പായിയുടെ മനസ്സു നിറഞ്ഞു ...

കുട്ടപ്പായി കടയിലേക്കു നടക്കുമ്പോള്‍ ചിന്തിക്കുകയായിരുന്നു കുട്ടിയുടെ സ്കൂളിലേക്കു വെക്കേഷനെന്നു  പറഞ്ഞ സാധനം കൊണ്ടുപോകാന്‍ വന്നതായിരുന്നു കുട്ടി ... ഇനിയും വരും ... ആ സാധനം തീര്‍ന്നാല്‍ വീണ്ടും  അതു കൊണ്ടുപോണമല്ലോ ... ഏതായാലും കുറച്ചു പഠിക്കട്ടെ അവള്‍ , എന്നിട്ടു മതി .......(ഹിഹി)  കണക്കുകള്‍ കുട്ടപ്പായി പലതരത്തില്‍ കൂട്ടിക്കൊണ്ടിരുന്നു.

അയാള്‍ കടയിലെത്തി ഒരു മൂളിപ്പാട്ടുമായി ചായയ്ക്കുള്ള തീ കത്തിച്ചു ...

അപ്പോഴാണു വാസുപ്പിള്ളയുടെ മകന്‍ പരിഷ്കാരി സതീഷന്‍ അതുവഴി വന്നതും കുട്ടപ്പായിയോടു ചായയ്ക്കുപറഞ്ഞതും.

സതീഷനെക്കണ്ടതും കുട്ടപ്പായി മെല്ലെ അടുത്തുകൂടി

“ഡാ സതീഷാ ... ഒരു കാര്യം ചോദിക്കട്ടെ ”  കുട്ടപ്പായി നാണം തുളുമ്പി നിന്നു
“എന്താ കുട്ടപ്പായിച്ചേട്ടാ ”

“അല്ലാ ഈ അങ്കില്‍ എനുപറഞ്ഞാ എന്താ അര്‍ത്ഥം ?”

“ അങ്കിളെന്നു വെച്ചാലോ .... അമ്മാവന്‍ ... അമ്മാവന്നാ അര്‍ത്ഥം  ... എന്തേ കുട്ടപ്പായിച്ചേട്ടാ...”


കുട്ടപ്പായിയുടെ തലയില്‍ സുനാമിഅടിച്ചുകയറുകയായിരുന്നു .. അമ്മാവനാണുപോലും അമ്മാവന്‍ .... അവളുടെ അമ്മേടെ നായരാ അമ്മാവന്‍ .. ‘ദുഷ്ടി’ ....
കുട്ടപ്പായി ആകെ തളര്‍ന്നു...

ഈ സമയത്തായിരുന്നു മോങ്ങന്‍ മമ്മദുവന്നു എലിവെഷന്റെ കാര്യം ചോദിച്ചത് ....  മമ്മതിനെ ഓടിച്ചുവിട്ട കുട്ടപ്പായി കിതപ്പുമാറ്റുമ്പോഴായിരുന്നു   കുട്ടന്‍ പിള്ള കയറിവന്നു ചായയ്ക്കുചോദിച്ചതും.

“കുട്ടപ്പായ്യേ  .... കടുപ്പത്തിലൊരു ചായ...”

“ഇവിടെ ചായയില്ല......... ഒരു കുന്തവുമില്ല.....”

 ഇത്രയും പറഞ്ഞ കുട്ടപ്പായി ഗ്ലാസു കഴുകാന്‍ കൊണ്ടുവെച്ച വെള്ളമെടുത്ത് അടുപ്പിലേക്കൊഴിച്ചുകൊണ്ട് ആഞ്ഞു നടന്നു ..  എങ്ങോട്ടെന്നില്ലാത്ത നടത്തത്തിലും കുട്ടപ്പായി കൂട്ടല്‍ , ഹരണ ഗുണന പ്രക്രിയകള്‍ നടത്തിക്കൊണ്ടിരുന്നിരുന്നു.

അന്നു കവലയിലും പാടത്തുമെല്ലാം കറങ്ങിനടന്നു കണക്കു കൂട്ടിയ കുട്ടപ്പായി സന്ധ്യയായപ്പോള്‍  എന്തോ തീരുമാനിച്ചിട്ടെന്നവണ്ണം സ്വന്തം വീട്ടിലെത്തി... 

കുട്ടപ്പായിയെക്കണ്ടു പതിവുപോലെ  അന്നാമ്മപുഞ്ചിരിച്ചപ്പോള്‍  ആ ചിരിയെടുത്ത് കിണറ്റിലിടുന്നതിനു പകരം  ചേര്‍ത്തുപിടിച്ച കുട്ടപ്പായിക്ക് ചട്ടയും മുണ്ടും കണ്ടപ്പോള്‍ ഛര്‍ദ്ദില്‍ വന്നില്ല പകരം ചട്ടയിലേയും മുണ്ടിലേയും സൌന്ദര്യം അയാള്‍ തിരിച്ചറിയുകയായിരുന്നു.....

അങ്ങിനെ ചെമ്പട്ടുകുന്നുകാര്‍ വേള്‍ഡുകപ്പിനായൊരുക്കിയ കുട്ടപ്പായിയുടെ കടയിലെ വാടക ‘എലിവിഷനു’ മുന്‍പില്‍ വീണ്ടും ഒത്തുകൂടി ....  ഇത്തവണ അടിയുണ്ടാക്കി രക്തസാക്ഷിയാകുന്ന മഹാന്‍ ആരായിരിക്കുമെന്നതായിരുന്നു നാട്ടുകാരുടെ ചിന്ത... വല്ലോരും കപ്പുമായിപ്പോകുമ്പോള്‍ നമുക്കും കിട്ടും ഒരു രക്തസാക്ഷിയെ ..... കാരണം നമ്മള്‍ മലയാളികളാണു ....
 

4.6.10

പ്രവാസോമാനിയ

ജനിച്ചുവീണ്‍് തലയുംകുത്തി നില്‍ക്കാന്‍ പഠിച്ച അന്നുമുതല്‍ തുടങ്ങിയതാണ്‍് സുലൈമാനു ഗള്‍ഫില്‍ പോകാനുള്ള ഒരു ഇത്... ഇതെന്നുവെച്ചാല്‍  ഒരിതുതന്നെ സ്കൂളില്പോകുന്ന കാലഘട്ടത്തിലും അതു കഴിഞ്ഞു കോളേജിലെത്തിയപ്പോള്‍ പോലും മറ്റുപിള്ളേരെപ്പോലെ പത്തു പെമ്പിള്ളേരെ എങ്ങിനെ ഒന്നിച്ചു പ്രേമിക്കുമെന്നചിന്തയായിരുന്നില്ല സുലൈമാനു.

ഗള്‍ഫില്‍ പോണം .... ഗള്‍ഫില്‍ പോണം ....

പ്രീഡിഗ്രി പാസ്സാവാന്‍  ഇച്ചിരിയെങ്കിലും പാഠപുസ്തകം തുറന്നുനോക്കണമെന്ന അലിഖിതനിയമമുള്ളതുകൊണ്ടാകാം സുലൈമാന്‍ പരീക്ഷയില്‍ തോല്‍ക്കുകയും തല്‍ഫലമായി  സ്വന്തം നാട്ടിലെ  കടത്തിണ്ണയിലേക്കുള്ള എന്റ് റി പാസ്സിന്നു അര്‍ഹനാവുകയും ചെയ്തത് ..

കടത്തിണ്ണയിലിരുന്നുകൊണ്ടായിരുന്നു ആനാട്ടിലെ ചെറുപ്പക്കാര്‍ സകല പെണ്‍പിള്ളാരുടെയും ജാതകക്കുറിപ്പു തയ്യാറാക്കിക്കൊണ്ടിരുന്നത് . പക്ഷെ ഇതിലൊന്നും താല്പര്യമില്ലാത്ത ഏതാനും തലതെടിച്ചവന്മാരും നാട്ടിലുണ്ടെന്നതാണ്‍് ഏറെ ഖേദകരം. അവര്‍ പഠിച്ചു പഠിച്ചു ഈ നാടു മുടിക്കും ങാ.. പറഞ്ഞിട്ടു കാര്യമില്ല... കലികാലം ....

സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും സുലൈമാനു ഗള്‍ഫില്‍ പോണം .എന്നിട്ടുവേണം ഒരു നാലോ അഞ്ചോ കാറെടുത്ത് ചുമ്മാ വീടിനുമുന്‍പില്‍  നിര്‍ത്തിയിടാന്‍.  പിന്നെയൊരു തറവാട്ടില്‍ പിറന്ന പെണ്ണിനെ കെട്ടണം കഴിയുമെങ്കില്‍ ഡോക്ടറെത്തന്നെയാകണം കെട്ടിയിടുന്നത് സോറി കെട്ടുന്നത്. ഗള്‍ഫുകാരനായാലേ ഇതെല്ലാം നടക്കൂ ... സുലൈമാന്റെ ചിന്തകള്‍ മറ്റു ഗള്‍ഫുകാരോടുള്ള അസൂയ കലര്‍ത്തിയ ആരാധനയായി മാറി.

ആയിട്യ്ക്കാണ്‍് സുലൈമാന്റെ ഏകപെങ്ങളുടെ ഭര്‍ത്താവും സുലൈമാന്റെ ഒരേയൊരു അളിയനുമായ   മമ്മാലിക്ക് ഗള്‍ഫിലേയ്ക്കു വിസ ശരിയായത്...

അളിയന്‍ ഗള്‍ഫില്‍ പോകുന്ന ദിവസം സുലൈമാനും നല്ല ആവേശത്തിലായിരുന്നു . അവിടെയെത്തിയ ഉടന്‍് തന്നെ ഒരു വിസ തനിക്കയക്കണമെന്നത് അളിയനെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാനും സുലൈമാന്‍ മറന്നില്ല .. പണം വാങ്ങിവെക്കുന്ന തിരക്കിലെങ്ങാനും അളിയന്‍ വിസയുടെ കര്യമങ്ങു മറന്നുപോയാലോ! ഹോ സംഗതി കുഴഞ്ഞില്ലെ ...

പക്ഷെ ചതിയനായ അളിയന്‍ ഗള്‍ഫിലെത്തി വര്‍ഷം മൂന്നുകഴിഞ്ഞിട്ടും ഒരു കഷണം വിസപോലും സുലൈമാനുവേണ്ടി അയച്ചില്ല എന്നത് സുലൈമാനെ മാനസികമായി വളരെ തളര്‍ത്തിയതിനെ കൂട്ടുകാര്‍ ഒന്നുംകൂടി വളമിട്ടു വെള്ളമൊഴിച്ചുകൊടുത്തു ...

“നിന്റെ അളിയന്‍ എന്തൊരളിയനാ അളിയാ....ഗള്‍ഫിലെത്തിയപ്പോള്‍  ആകെയുള്ള ഒരേയൊരളിയനെ മറന്നില്ലെ ! ശ്ശോ എന്നാലും എന്റെ അളിയാ‍ാ....”
കൂട്ടുകാരുടെ വളവും നനയും ശരിക്കും സുലൈമാനിലെ പുലിവര്യനെ പുറത്തുചാടിച്ചു.
അവസാനം സുലൈമാന്‍ വീട്ടില്‍ നിരാഹാര സത്യാഗ്രഹം മുതല്‍ ചട്ടിയുടയ്ക്കല്‍ സമരംവെരേ ചെയ്തു പോന്നു.

അനിയനെക്കൊണ്ടു പൊറുതിമുട്ടിയ പെങ്ങള്‍ ഒരിക്കല്‍ ഭര്‍ത്താവിനു കത്തെഴുതി (ഓടുക്കത്തെ ഒരു കത്ത്) ... ഒടുക്കത്തെ കത്തുകിട്ടി പരിഭ്രാന്തനായ മമ്മാലി തന്റെ അടുത്ത കത്തില്‍ത്തന്നെ ഒരു വിസ്സായെ കബറടക്കി നാട്ടിലേക്കെത്തിച്ചു.

സുലൈമാന്‍ സത്യാഗ്രഹം നിര്‍ത്തി തന്റെ അത്യാഗ്രഹയാത്രയ്ക്കായി തയ്യാറെടുത്തു ...
നാട്ടില്‍ വല്ല കൃഷിയും ചെയ്തു ജീവിക്കാന്‍ വേണ്ടി  അഞ്ചു പൈസാപോലും ആര്‍ക്കും കൊടുത്തുപോകാത്തവര്‍  ഗള്‍ഫില്‍ പോകുന്നവനു ലക്ഷങ്ങള്‍ തന്നെ കടം കൊടുക്കുമെന്നതിനാല്‍ (കാരണം ഗള്‍ഫെന്നാല്‍ ഭയങ്കരമാണല്ലോ) പണത്തിനുവേണ്ടി സുലൈമാനു അധികമൊന്നും ഓടേണ്ടി വന്നില്ല.

മൂന്നുവര്‍ഷം മുന്‍പ് ഗല്‍ഫിലെത്തി പണക്കാരനായ അളിയന്‍ എയര്‍പ്പോര്‍ട്ടില്‍ സുലൈമാനെ സ്വീകരിക്കാനെത്തിയിരുന്നില്ല പകരം ആ തെണ്ടി ഒരു ഡ്രൈവറെ പറഞ്ഞയച്ചിരിക്കുന്നു .... സുലൈമാന്റെ പട്ടിപോകും ഡ്രൈവറുടെ കൂടെ... എന്നാലും ഭാഷയറിയാന്‍ പാടില്ലാത്ത നാടല്ലെ തല്‍ക്കാലും പട്ടിയെ അതിന്റെ പാട്ടിനുവിട്ട് പെട്ടിയുമായി സുലൈമാന്‍ കാറില്‍ കയറി ....


മണിക്കൂറുകള്‍ പിന്നിട്ട യാത്രയ്ക്കൊടുവില്‍  വിജനമായ സ്ഥലത്തുകൂടി വണ്ടി ഓടിക്കൊണ്ടിരുന്നു ഇടയ്ക്കെപ്പൊഴോ അല്‍പ്പം ശുദ്ധവായു കിട്ടാന്‍ കാറിന്റെ ഗ്ലാസു തുറന്നപ്പോള്‍ കാറിലേക്കിരച്ചുകയറിയ ചൂടുള്ള മണല്‍ക്കാറ്റേറ്റപ്പോഴും സുലൈമാനില്‍ ഒരു പുഞ്ചിരിമാത്രം ബാക്കിയായി ... കാരണം ഇന്നുമുതല്‍ സുലൈമാന്‍ വെറും സുലൈമാനല്ല ഗള്‍ഫുകാരന്‍ സുലൈമാനാണ്‍്.

ഡ്രൈവര്‍ എന്തൊക്കെയോ സുലൈമാനോടു ചോദിച്ചുകൊണ്ടിരുന്നു ... ചോദ്യത്തിനു മറുപടിപറയുന്നുണ്ടെങ്കിലും അയാള്‍ ഈ ലോകത്തൊന്നുമായിരുന്നില്ല. സാവധാനം അയാള്‍ മയക്കത്തിലേക്കു വഴുതിവീണു

******************
ആരൊക്കെയോ വഴക്കുണ്ടാക്കുന്ന ശബ്ദംകേട്ടുകൊണ്ടായിരുന്നു സുലൈമാന്‍ ഉറക്കമുണര്‍ന്നത് .. ആകപ്പാടെ കലപില ശബ്ദങ്ങള്‍ ... വിജനമായ ഒരു സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഏതാനും പഴയകെട്ടിടങ്ങള്‍ക്കു മുന്‍പിലാണു താനുംഡ്രൈവറുമെത്തിയതെന്ന ബോധം സുലൈമാനില്‍ വന്നു..

അവര്‍ കാറില്‍ നിന്നുമിറങ്ങി ശബ്ദം കേട്ട ഭാഗത്തേയ്ക്കു നടന്നു നാലഞ്ചു കറുത്ത അറബികള്‍ ചേര്‍ന്ന് ഒരു മനുഷ്യനെ മൃഗീയമായി പ്രഹരിക്കുന്ന രംഗമാണവര്‍ക്കു കാണാന്‍ കഴിഞ്ഞത് ..

ആ മനുഷ്യന്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട് .. അറബികളും ഒച്ചവെക്കുന്നു ... സുലൈമാന്‍ ഡ്രൈവറോടു ചോദിച്ചു

“ഏന്തിനാ അവര്‍ അയാളെ ഇങ്ങനെയിട്ടു മര്‍ദ്ദിക്കുന്നത്?”

“അതോ .. അയാള്‍ അവരുടെ വീട്ടുവേലക്കാരനാണ്‍് ... ഈ കാട്ടറബികളുടെ കുട്ടികള്‍ , ആടുകള്‍ , ഒട്ടകങ്ങള്‍  എന്നുവേണ്ട എല്ലാം നോക്കിനടത്തുന്നത് അയാളാണ്‍് .. പക്ഷെ ഇന്നു അറബിയുടെ ഒരു ആട്ടിന്‍ കുട്ടിയെ കാണുന്നില്ലാ പോലും ... അതിനാണു അവര്‍..............” ഡ്രൈവറുടെ വാക്കുകള്‍ മുറിഞ്ഞു...

സുലൈമാന്‍ ആ മനുഷ്യന്റെ മുഖത്തേക്കു ശ്രദ്ധിച്ചു നോക്കി ... എവിടെയോ പരിചയമുള്ള മുഖം .... അതെ ... അളിയന്‍ .. സുലൈമാന്റെ മൂന്നു വര്‍ഷമായിട്ടും വിസാ അയക്കാതിരുന്ന ഗള്‍ഫുകാരന്‍ അളിയനായിരുന്നു അത് .... ജീവിതത്തില്‍ അന്നാദ്യമായി സുലൈമാന്റെ കണ്ണുനിറഞ്ഞു ...

“നമുക്കു തിരിച്ചുപോയാലോ?”   സുലൈമാന്‍ ഡ്രൈവറെ നോക്കി ചോദിച്ചു

പക്ഷെ അവിടെ ഡ്രൈവറുണ്ടായിരുന്നില്ല ...  അളിയന്‍ ഏര്‍പ്പാടു ചെയ്ത ഡ്രൈവര്‍ തന്റെ കടമ നിര്‍വ്വഹിച്ചു മടങ്ങിയിരുന്നു ...

അളിയന്‍ കരഞ്ഞുകൊണ്ട് അറബികളോടെന്തൊക്കെയോ പറഞ്ഞപ്പോള്‍ .. അതില്‍ ഒരു അറബി സുലൈമാന്റെ നേരെ വന്നു ... അപ്പോഴാണു ഭൂമി ഉരുണ്ടതാണെന്നും അതു കറങ്ങിക്കൊണ്ടിരിക്കുമെന്നും പണ്ട് ആരോ പറഞ്ഞതിന്റെ പൊരുള്‍ സുലൈമാനു മനസ്സിലായത്....

അങ്ങിനെ സുലൈമാനും ഗള്‍ഫുകാരനായി .... ഗള്‍ഫുകാരന്‍ സുലൈമാന്‍

 ഇന്നും ഗള്‍ഫുനാടുകളില്‍ പലയിടത്തുമായി നമുക്കു സുലൈമാനെയും അളിയനെയും കണ്ടുമുട്ടാന്‍ സാധിക്കും.

1.6.10

ടിന്റുമോന്‍ സ്കൂളിലേയ്ക്ക്....

പുതിയ അദ്ധ്യായനവര്‍ഷം കടന്നുവന്നതും ടിന്റുവിനു ബോറടിക്കാന്‍ തുടങ്ങി എന്നുമാത്രമല്ല സങ്കടംകൊണ്ടു ആ കണ്ണുകള്‍ നിറഞ്ഞൊലിക്കാനും തുടങ്ങി ..

നീണ്ട അവധിക്കാലം കളഞ്ഞു സ്കൂളില്‍  കയറേണ്ടി വന്നതിലൊന്നുമായിരുന്നില്ല ടിന്റുവിനു സങ്കടം വിത്ത് ബോറടി വന്നത്! കഴിഞ്ഞ ആറു വര്‍ഷമായി ടിന്റുമോന്‍ സ്ഥിരമാക്കിവച്ചിരുന്ന മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ച് ഇന്നത്തതോടുകൂടി തനിക്കു നഷ്ടമാകുമല്ലോ എന്നതിലായിരുന്നു ടിന്റുവിനു സങ്കടം.

അല്ലേലും ഈ ടീച്ചര്‍മ്മാരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. വിലാസിനിട്ടീച്ചര്‍ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം . വിലാസിനിടീച്ചര്‍ വന്നു പറഞ്ഞതുകൊണ്ടല്ലെ ക്ലാസ്സ്ടീച്ചറായ ഓമനടീച്ചര്‍ തന്നെ നാലാം ക്ലാസ്സിലേക്കു ജയിപ്പിച്ചത്.

ഈ  അദ്ധ്യായനവര്‍ഷം വരുമ്പോള്‍  മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചിലിരുന്നു ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ‘എന്തോരം‘’ സ്വപ്നം കണ്ടതാ .. എല്ലാം തകിടം മറിച്ചില്ലേ ആ പൂതന.. പൊറുക്കില്ല ടീച്ചറെ നിങ്ങളോട് ഈ ജന്മത്തു ഈ ടിന്റു പൊറുക്കില്ല ..

വിലാസിനിട്ടീച്ചര്‍ പറഞ്ഞെന്നുവെച്ച് ഓമനട്ടീച്ചര്‍ തന്നെ നാലാം ക്ലാസിലേക്കു തള്ളിവിടേണ്ട വല്ലകാര്യവുമുണ്ടായിരുന്നോ? വിലാസിനിട്ടീച്ചര്‍ ഓമനട്ടീച്ചറെ കാണുന്നതിനുമുന്‍പുതന്നെ ഈ ടിന്റു കാണാന്‍ തുടങ്ങിയിട്ടുണ്ട്.

ക്ലാസ്സിലിരുന്നു ഹലുവയും പാല്‍ച്ചായയും കുടിക്കുമ്പോള്‍ കുട്ടികളെല്ലാം ഒന്നിച്ചു വെള്ളമിറക്കുന്നത് കാണാന്‍ കൊതിയായിരുന്ന ഓമനട്ടീച്ചര്‍ക്കു  സ്ഥിരമായി പാല്‍ച്ചായയും ഹലുവായും കണാരേട്ടന്റെ കടയില്‍നിന്നും ഒന്നാം പിരീഡില്‍ത്തന്നെ  വാങ്ങിക്കൊടുത്തുകൊണ്ടിരുന്നതും ഈ ടിന്റുതന്നെയാ.. 

ഈ ടിന്റുകാരണമാ മക്കളില്ലാത്ത ഓമനടീച്ചര്‍ക്കു കുട്ടികള്‍ വെള്ളമിറക്കുന്നതുകണ്ട് മനസ്സുകുളിര്‍ക്കാനുള്ള അവസരമുണ്ടായത്.. അതെങ്കിലുമോര്‍ക്കണമായിരുന്നു ടീച്ചര്‍

 ടീച്ചര്‍ക്ക് കണാരേട്ടന്റെ കടയില്‍ പറ്റായിരുന്നു.. പറ്റ്...  അതില്‍ ഒരുതരം പറ്റിപ്പ് ഉണ്ടെന്നറിയാവുന്നതുകൊണ്ടായിരുന്നു ആരും കാണാതെ രണ്ട് ഹലുവ സ്ഥിരമായി മോഷ്ടിച്ച്  അതില്‍നിന്നും ഒരെണ്ണം ടീച്ചര്‍ക്കു കൊടുത്തുകൊണ്ടിരുന്നതും ....  ഈ കണാരേട്ടനാണെങ്കില്‍ ഭയങ്കര സാധനമാ .. ടീച്ചര്‍ക്കു ചായയ്ക്കു ചെന്നാല്‍ ഗ്ലാസില്‍ നിറയെ ചായതരും അതില്‍നിന്നും കാല്‍ഗ്ലാസ്സ് ചായ കുടിച്ച് ചായ തുളുമ്പിപ്പോവാതെ നോക്കുന്നതിന്റെ കഷ്ടപ്പാടും സഹിച്ചവനാ ഈ ടിന്റു .

ആദ്യമായി സ്കൂളിന്റെ പടി കയറിയ ദിവസം ടിന്റു ഇന്നുമോര്‍ക്കുന്നുണ്ട്.

  അന്നൊരു മഴയുള്ള ദിവസമായിരുന്നു, തോരാത്ത മഴ കാരണം പുറത്തിറങ്ങാന്‍ വയ്യ . വീട്ടിലെ പശുവിനെപ്പോലും  മേയാന്‍  വിട്ടിരുന്നില്ല. പാവം ഒന്നും കഴിക്കാനില്ലാതെ തൊഴുത്തില്‍ കിടന്ന പശുവിന്റെ കാര്യമോര്‍ത്തപ്പോള്‍ സങ്കടം തോന്നി ..

അമ്മയുടെ മുന്‍പില്‍ പശുവിന്റെ കാര്യമുണര്‍ത്തിച്ചു

“ നിനക്കത്ര ദെണ്ണണ്ടൂന്ന്വെച്ചാ നിയ്യ് ഇച്ചിരി പുല്ലുപറിച്ചതിന്‍ കൊടുക്കെന്റെ ടിന്റ്വോ “

എന്ന അതി ക്രൂരമായ വാക്കുകളായിരുന്നു അന്ന് അമ്മ പറഞ്ഞത് .... ഇത്രയും കാലം തിന്നുക മാത്രം ചെയ്തു ജീവിച്ച ടിന്റുവിനോട് പുല്ലുപറിക്കാന്‍ പറഞ്ഞിരിക്കുന്നു.

ആ ദുഷ്ടയെ ഒരു പാഠം പഠിപ്പിക്കണം എത്ര മഴകൊണ്ടാലും ഇന്നു പുല്ലു പറിച്ചിട്ടേ ബാക്കിയുള്ളു..

 അങ്ങിനെയാണു പശുവിനു കുറച്ചു പുല്ലുപറിക്കാമെന്ന ലക്ഷ്യവുമായി വീടുവിട്ടിറങ്ങിയത്.

പുല്ലുതേടിയുള്ള യാത്ര അരയാല്‍ക്കവലയും പിന്നിട്ട് തോട്ടുമുക്കിലെത്തിയപ്പോള്‍ ആരൊക്കെയോ പരക്കം പായുന്നതുകണ്ടു  ...  ആകപ്പാടെ ഒരു ബഹളം ..  എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നെന്നു ടിന്റുവിനു തോന്നി..

 ടിന്റുവിനു ഒന്നും മനസ്സിലായില്ല അപ്പോഴേയ്ക്കും ബലിഷ്ടമായ ഒരു കരം വന്ന് ടിന്റുവിനെ പൊക്കിയെടുത്തിരുന്നു ....

ടിന്റുവിനെയുംകൊണ്ട് അയാള്‍  നടന്നു നീങ്ങി ..... ഒരു ട്രക്കിനടുത്തെത്തിയപ്പോള്‍ അയാള്‍ ടിന്റുവിനെ ട്രക്കിനുള്ളിലേക്കു വലിച്ചെറിഞ്ഞശേഷം വാതില്‍ വലിച്ചടച്ചു ... ട്രക്കില്‍ ടിന്റുവിനേപ്പോലെതന്നെ വേറെയും  ഒരുപാടു കുട്ടികളുണ്ടായിരുന്നു ...

അതെ പിള്ളേരു പിടുത്തക്കാര്‍ തന്നെ  .... എന്തുചെയ്യണമെന്നറിയാതെ ടിന്റു മറ്റുകുട്ടികളുടെ വായില്‍ നോക്കിനിന്നു.

ട്രക്ക് സാവധാനം ചലിച്ചു തുടങ്ങി.

******************************

ഏതോ ഒരു സ്കൂളിനു മുന്‍പിലെത്തിയപ്പോള്‍ ട്രക്കു പതുക്കെ നിന്നു ... ഒരു തടിയന്‍ വന്നു ട്രക്കിന്റെ വാതില്‍ തുറന്നു കുട്ടികളെയെല്ലാം പുറത്തിറക്കി എല്ലാവര്‍ക്കും ഓരൊ പുളിയിഞ്ചി കൊടുത്തതിനു ശേഷം സുഖവിവരങ്ങളന്വേഷിച്ചു ...

ടിന്റുവിനു നേരെ വന്നുകൊണ്ട് അയാള്‍ പറഞ്ഞു

“ മോന്റെ പേര്‍് ഇന്നുമുതല്‍   പി കെ വേലായുധന്‍ ന്നാ ”

അതെന്താ എന്തിനാ എന്നൊന്നും ടിന്റ്റു ചോദിച്ചില്ല

സ്കൂളിലെ മൂന്നാം ക്ലാസിലെ നാലാം ബെഞ്ചിനടുത്തേയ്ക്ക് ആരോ നയിച്ചപ്പോള്‍ യാന്ത്രികമായി പിറകെ ചെന്നു ... അങ്ങിനെ ആരുടെയോ ജോലി സ്ഥിരമാക്കാന്‍ വേണ്ടി ടിന്റുവും ആ സ്കൂളിന്റെ ഭാഗമാവുകയായിരുന്നു.

പിന്നീട്  ഒരു ദിവസം സ്കൂളില്‍ ഏ ഇ ഓ വന്നു  പി. കെ വേലായുധന്‍    എന്നു രജിസ്റ്ററില്‍ നോക്കി വിളിച്ചപ്പോള്‍  ടിന്റുമോന്‍ “ എന്തോ.....” എന്നു ഉറക്കെ വിളികേട്ടപ്പോള്‍ ഏ ഇ ഓ ഞെട്ടിയില്ല കാരണം അദ്ധേഹം ഇതും ഇതിലപ്പുറവും കണ്ടിട്ടുണ്ട്.

***********************************
അന്നു മുതല്‍ ഇന്നുവരേ ടിന്റുവെന്ന പി കെ വേലായുധന്റെ സ്ഥാനം മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചായിരുന്നു ...

ഇന്നിതാ ആ ബെഞ്ചിനോടു സലാം പറയാന്‍ പോകുന്നു .....

ടിന്റുമോനു സങ്കടം അടക്കാന്‍ വയ്യാതായി ... വേണ്ടായിരുന്നു .. അന്നു ഓമനട്ടീച്ചര്‍ അവധിയായിരുന്ന ദിവസം  വിലാസിനിടീച്ചര്‍ ക്ലാസില്‍ വന്ന ആ നശിച്ച നിമിഷത്തെ ശപിച്ചുപോയി ടിന്റു. അന്നു താനതു ചെയ്യാന്‍ പാടില്ലായിരുന്നു....

 രണ്ടും നാലും കൂട്ടിയാല്‍  എത്രയെന്നു ചോദിച്ചപ്പോള്‍ വല്ല എട്ടെന്നോ പത്തെന്നോ പറഞ്ഞാല്‍ മതിയായിരുന്നു....  ആ സമയത്ത് ടീച്ചറിന്റെ സാരിയിലെ പുള്ളികള്‍ എണ്ണുകയായിരുന്ന ടിന്റു അറിയാതെ ആറെന്നു പറഞ്ഞുപോയി ....

പിന്നീട് ഓമനടീച്ചര്‍ തിരിച്ചുവന്നപ്പോള്‍    ... ഇത്രയും പഠിപ്പുള്ള ടിന്റുവിനെ മൂന്നാം ക്ലാസില്‍ നിന്നും നാലിലേക്കയക്കണമെന്നു ആണയിട്ടു പറയുകയായിരുന്നു ദുഷ്ടയായ വിലാസിനിട്ടീച്ചര്‍ ...


നാലാം ക്ലാസിന്റെ പടിവാതിലിലെത്തിയപ്പോള്‍ ടിന്റു ചിന്തിക്കുകയായിരുന്നു മൂന്നാം ക്ലാസ്സില്‍ നിന്നും നാലാം ക്ലാസ്സിലെത്തണമെങ്കില്‍ നന്നായി പഠിച്ചാല്‍ മതി ... പക്ഷെ നാലില്‍നിന്നും മൂന്നിലെത്താനെതുചെയ്യും?!! ...
അവസാനം എന്തോ തീരുമാനിച്ചപോലെ നാലാം ക്ലാസ്സിന്റെ പടിവാതിലും വിട്ടു സ്കൂളിന്റെ പടിപ്പുരയും കടന്ന് ടിന്റു നടന്നകന്നു...........

ഇനിയും പിള്ളേര്‍ പിടുത്തക്കാര്‍ വരുമായിരിക്കും ... ഏതെങ്കിലും ക്ലാസ്സില്‍ കുട്ടികളെ തികയാതെ വരുമ്പോള്‍  അവര്‍ വരും ... വരാതിരിക്കില്ല  .... ഇംഗ്ലീഷ് സ്കൂളുകളിലും മറ്റുമായി കുട്ടികള്‍ ചേക്കേറുമ്പോള്‍ .... തീര്‍ച്ചയായും അവര്‍ വരും .... അന്നു ടിന്റു പറയും  എനിക്കു മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചുതന്നെ മതിയെന്നു....