1.6.10

ടിന്റുമോന്‍ സ്കൂളിലേയ്ക്ക്....

പുതിയ അദ്ധ്യായനവര്‍ഷം കടന്നുവന്നതും ടിന്റുവിനു ബോറടിക്കാന്‍ തുടങ്ങി എന്നുമാത്രമല്ല സങ്കടംകൊണ്ടു ആ കണ്ണുകള്‍ നിറഞ്ഞൊലിക്കാനും തുടങ്ങി ..

നീണ്ട അവധിക്കാലം കളഞ്ഞു സ്കൂളില്‍  കയറേണ്ടി വന്നതിലൊന്നുമായിരുന്നില്ല ടിന്റുവിനു സങ്കടം വിത്ത് ബോറടി വന്നത്! കഴിഞ്ഞ ആറു വര്‍ഷമായി ടിന്റുമോന്‍ സ്ഥിരമാക്കിവച്ചിരുന്ന മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ച് ഇന്നത്തതോടുകൂടി തനിക്കു നഷ്ടമാകുമല്ലോ എന്നതിലായിരുന്നു ടിന്റുവിനു സങ്കടം.

അല്ലേലും ഈ ടീച്ചര്‍മ്മാരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. വിലാസിനിട്ടീച്ചര്‍ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം . വിലാസിനിടീച്ചര്‍ വന്നു പറഞ്ഞതുകൊണ്ടല്ലെ ക്ലാസ്സ്ടീച്ചറായ ഓമനടീച്ചര്‍ തന്നെ നാലാം ക്ലാസ്സിലേക്കു ജയിപ്പിച്ചത്.

ഈ  അദ്ധ്യായനവര്‍ഷം വരുമ്പോള്‍  മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചിലിരുന്നു ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ‘എന്തോരം‘’ സ്വപ്നം കണ്ടതാ .. എല്ലാം തകിടം മറിച്ചില്ലേ ആ പൂതന.. പൊറുക്കില്ല ടീച്ചറെ നിങ്ങളോട് ഈ ജന്മത്തു ഈ ടിന്റു പൊറുക്കില്ല ..

വിലാസിനിട്ടീച്ചര്‍ പറഞ്ഞെന്നുവെച്ച് ഓമനട്ടീച്ചര്‍ തന്നെ നാലാം ക്ലാസിലേക്കു തള്ളിവിടേണ്ട വല്ലകാര്യവുമുണ്ടായിരുന്നോ? വിലാസിനിട്ടീച്ചര്‍ ഓമനട്ടീച്ചറെ കാണുന്നതിനുമുന്‍പുതന്നെ ഈ ടിന്റു കാണാന്‍ തുടങ്ങിയിട്ടുണ്ട്.

ക്ലാസ്സിലിരുന്നു ഹലുവയും പാല്‍ച്ചായയും കുടിക്കുമ്പോള്‍ കുട്ടികളെല്ലാം ഒന്നിച്ചു വെള്ളമിറക്കുന്നത് കാണാന്‍ കൊതിയായിരുന്ന ഓമനട്ടീച്ചര്‍ക്കു  സ്ഥിരമായി പാല്‍ച്ചായയും ഹലുവായും കണാരേട്ടന്റെ കടയില്‍നിന്നും ഒന്നാം പിരീഡില്‍ത്തന്നെ  വാങ്ങിക്കൊടുത്തുകൊണ്ടിരുന്നതും ഈ ടിന്റുതന്നെയാ.. 

ഈ ടിന്റുകാരണമാ മക്കളില്ലാത്ത ഓമനടീച്ചര്‍ക്കു കുട്ടികള്‍ വെള്ളമിറക്കുന്നതുകണ്ട് മനസ്സുകുളിര്‍ക്കാനുള്ള അവസരമുണ്ടായത്.. അതെങ്കിലുമോര്‍ക്കണമായിരുന്നു ടീച്ചര്‍

 ടീച്ചര്‍ക്ക് കണാരേട്ടന്റെ കടയില്‍ പറ്റായിരുന്നു.. പറ്റ്...  അതില്‍ ഒരുതരം പറ്റിപ്പ് ഉണ്ടെന്നറിയാവുന്നതുകൊണ്ടായിരുന്നു ആരും കാണാതെ രണ്ട് ഹലുവ സ്ഥിരമായി മോഷ്ടിച്ച്  അതില്‍നിന്നും ഒരെണ്ണം ടീച്ചര്‍ക്കു കൊടുത്തുകൊണ്ടിരുന്നതും ....  ഈ കണാരേട്ടനാണെങ്കില്‍ ഭയങ്കര സാധനമാ .. ടീച്ചര്‍ക്കു ചായയ്ക്കു ചെന്നാല്‍ ഗ്ലാസില്‍ നിറയെ ചായതരും അതില്‍നിന്നും കാല്‍ഗ്ലാസ്സ് ചായ കുടിച്ച് ചായ തുളുമ്പിപ്പോവാതെ നോക്കുന്നതിന്റെ കഷ്ടപ്പാടും സഹിച്ചവനാ ഈ ടിന്റു .

ആദ്യമായി സ്കൂളിന്റെ പടി കയറിയ ദിവസം ടിന്റു ഇന്നുമോര്‍ക്കുന്നുണ്ട്.

  അന്നൊരു മഴയുള്ള ദിവസമായിരുന്നു, തോരാത്ത മഴ കാരണം പുറത്തിറങ്ങാന്‍ വയ്യ . വീട്ടിലെ പശുവിനെപ്പോലും  മേയാന്‍  വിട്ടിരുന്നില്ല. പാവം ഒന്നും കഴിക്കാനില്ലാതെ തൊഴുത്തില്‍ കിടന്ന പശുവിന്റെ കാര്യമോര്‍ത്തപ്പോള്‍ സങ്കടം തോന്നി ..

അമ്മയുടെ മുന്‍പില്‍ പശുവിന്റെ കാര്യമുണര്‍ത്തിച്ചു

“ നിനക്കത്ര ദെണ്ണണ്ടൂന്ന്വെച്ചാ നിയ്യ് ഇച്ചിരി പുല്ലുപറിച്ചതിന്‍ കൊടുക്കെന്റെ ടിന്റ്വോ “

എന്ന അതി ക്രൂരമായ വാക്കുകളായിരുന്നു അന്ന് അമ്മ പറഞ്ഞത് .... ഇത്രയും കാലം തിന്നുക മാത്രം ചെയ്തു ജീവിച്ച ടിന്റുവിനോട് പുല്ലുപറിക്കാന്‍ പറഞ്ഞിരിക്കുന്നു.

ആ ദുഷ്ടയെ ഒരു പാഠം പഠിപ്പിക്കണം എത്ര മഴകൊണ്ടാലും ഇന്നു പുല്ലു പറിച്ചിട്ടേ ബാക്കിയുള്ളു..

 അങ്ങിനെയാണു പശുവിനു കുറച്ചു പുല്ലുപറിക്കാമെന്ന ലക്ഷ്യവുമായി വീടുവിട്ടിറങ്ങിയത്.

പുല്ലുതേടിയുള്ള യാത്ര അരയാല്‍ക്കവലയും പിന്നിട്ട് തോട്ടുമുക്കിലെത്തിയപ്പോള്‍ ആരൊക്കെയോ പരക്കം പായുന്നതുകണ്ടു  ...  ആകപ്പാടെ ഒരു ബഹളം ..  എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നെന്നു ടിന്റുവിനു തോന്നി..

 ടിന്റുവിനു ഒന്നും മനസ്സിലായില്ല അപ്പോഴേയ്ക്കും ബലിഷ്ടമായ ഒരു കരം വന്ന് ടിന്റുവിനെ പൊക്കിയെടുത്തിരുന്നു ....

ടിന്റുവിനെയുംകൊണ്ട് അയാള്‍  നടന്നു നീങ്ങി ..... ഒരു ട്രക്കിനടുത്തെത്തിയപ്പോള്‍ അയാള്‍ ടിന്റുവിനെ ട്രക്കിനുള്ളിലേക്കു വലിച്ചെറിഞ്ഞശേഷം വാതില്‍ വലിച്ചടച്ചു ... ട്രക്കില്‍ ടിന്റുവിനേപ്പോലെതന്നെ വേറെയും  ഒരുപാടു കുട്ടികളുണ്ടായിരുന്നു ...

അതെ പിള്ളേരു പിടുത്തക്കാര്‍ തന്നെ  .... എന്തുചെയ്യണമെന്നറിയാതെ ടിന്റു മറ്റുകുട്ടികളുടെ വായില്‍ നോക്കിനിന്നു.

ട്രക്ക് സാവധാനം ചലിച്ചു തുടങ്ങി.

******************************

ഏതോ ഒരു സ്കൂളിനു മുന്‍പിലെത്തിയപ്പോള്‍ ട്രക്കു പതുക്കെ നിന്നു ... ഒരു തടിയന്‍ വന്നു ട്രക്കിന്റെ വാതില്‍ തുറന്നു കുട്ടികളെയെല്ലാം പുറത്തിറക്കി എല്ലാവര്‍ക്കും ഓരൊ പുളിയിഞ്ചി കൊടുത്തതിനു ശേഷം സുഖവിവരങ്ങളന്വേഷിച്ചു ...

ടിന്റുവിനു നേരെ വന്നുകൊണ്ട് അയാള്‍ പറഞ്ഞു

“ മോന്റെ പേര്‍് ഇന്നുമുതല്‍   പി കെ വേലായുധന്‍ ന്നാ ”

അതെന്താ എന്തിനാ എന്നൊന്നും ടിന്റ്റു ചോദിച്ചില്ല

സ്കൂളിലെ മൂന്നാം ക്ലാസിലെ നാലാം ബെഞ്ചിനടുത്തേയ്ക്ക് ആരോ നയിച്ചപ്പോള്‍ യാന്ത്രികമായി പിറകെ ചെന്നു ... അങ്ങിനെ ആരുടെയോ ജോലി സ്ഥിരമാക്കാന്‍ വേണ്ടി ടിന്റുവും ആ സ്കൂളിന്റെ ഭാഗമാവുകയായിരുന്നു.

പിന്നീട്  ഒരു ദിവസം സ്കൂളില്‍ ഏ ഇ ഓ വന്നു  പി. കെ വേലായുധന്‍    എന്നു രജിസ്റ്ററില്‍ നോക്കി വിളിച്ചപ്പോള്‍  ടിന്റുമോന്‍ “ എന്തോ.....” എന്നു ഉറക്കെ വിളികേട്ടപ്പോള്‍ ഏ ഇ ഓ ഞെട്ടിയില്ല കാരണം അദ്ധേഹം ഇതും ഇതിലപ്പുറവും കണ്ടിട്ടുണ്ട്.

***********************************
അന്നു മുതല്‍ ഇന്നുവരേ ടിന്റുവെന്ന പി കെ വേലായുധന്റെ സ്ഥാനം മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചായിരുന്നു ...

ഇന്നിതാ ആ ബെഞ്ചിനോടു സലാം പറയാന്‍ പോകുന്നു .....

ടിന്റുമോനു സങ്കടം അടക്കാന്‍ വയ്യാതായി ... വേണ്ടായിരുന്നു .. അന്നു ഓമനട്ടീച്ചര്‍ അവധിയായിരുന്ന ദിവസം  വിലാസിനിടീച്ചര്‍ ക്ലാസില്‍ വന്ന ആ നശിച്ച നിമിഷത്തെ ശപിച്ചുപോയി ടിന്റു. അന്നു താനതു ചെയ്യാന്‍ പാടില്ലായിരുന്നു....

 രണ്ടും നാലും കൂട്ടിയാല്‍  എത്രയെന്നു ചോദിച്ചപ്പോള്‍ വല്ല എട്ടെന്നോ പത്തെന്നോ പറഞ്ഞാല്‍ മതിയായിരുന്നു....  ആ സമയത്ത് ടീച്ചറിന്റെ സാരിയിലെ പുള്ളികള്‍ എണ്ണുകയായിരുന്ന ടിന്റു അറിയാതെ ആറെന്നു പറഞ്ഞുപോയി ....

പിന്നീട് ഓമനടീച്ചര്‍ തിരിച്ചുവന്നപ്പോള്‍    ... ഇത്രയും പഠിപ്പുള്ള ടിന്റുവിനെ മൂന്നാം ക്ലാസില്‍ നിന്നും നാലിലേക്കയക്കണമെന്നു ആണയിട്ടു പറയുകയായിരുന്നു ദുഷ്ടയായ വിലാസിനിട്ടീച്ചര്‍ ...


നാലാം ക്ലാസിന്റെ പടിവാതിലിലെത്തിയപ്പോള്‍ ടിന്റു ചിന്തിക്കുകയായിരുന്നു മൂന്നാം ക്ലാസ്സില്‍ നിന്നും നാലാം ക്ലാസ്സിലെത്തണമെങ്കില്‍ നന്നായി പഠിച്ചാല്‍ മതി ... പക്ഷെ നാലില്‍നിന്നും മൂന്നിലെത്താനെതുചെയ്യും?!! ...
അവസാനം എന്തോ തീരുമാനിച്ചപോലെ നാലാം ക്ലാസ്സിന്റെ പടിവാതിലും വിട്ടു സ്കൂളിന്റെ പടിപ്പുരയും കടന്ന് ടിന്റു നടന്നകന്നു...........

ഇനിയും പിള്ളേര്‍ പിടുത്തക്കാര്‍ വരുമായിരിക്കും ... ഏതെങ്കിലും ക്ലാസ്സില്‍ കുട്ടികളെ തികയാതെ വരുമ്പോള്‍  അവര്‍ വരും ... വരാതിരിക്കില്ല  .... ഇംഗ്ലീഷ് സ്കൂളുകളിലും മറ്റുമായി കുട്ടികള്‍ ചേക്കേറുമ്പോള്‍ .... തീര്‍ച്ചയായും അവര്‍ വരും .... അന്നു ടിന്റു പറയും  എനിക്കു മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചുതന്നെ മതിയെന്നു....

12 comments:

മരഞ്ചാടി said...

അല്ലേലും ഈ ടീച്ചര്‍മ്മാരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. വിലാസിനിട്ടീച്ചര്‍ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം .

Sulfikar Manalvayal said...

എന്‍റെ മരഞ്ചാടീ ........ "ഗൊള്ളാല്ലോ" 'ഗത'

നല്ല രസമുണ്ടായിരുന്നു. ടിന്‍റുമോന്‍ എന്ന് കണ്ടപ്പോഴേ തോന്നി. ഒരുപാട് സത്യങ്ങള്‍ നര്‍മത്തിലൂടെ അതി രസകരമായി അവതരിപ്പിച്ചു.

ഇഷ്ടായീട്ടോ ഒരുപാട്. തേങ്ങ ഉടക്കാമെന്ന് കരുതിയാ ഓടി വന്നത്. പക്ഷേ ഇതൊരുമാതിരി ചെയ്ത്തായിപ്പോയി.
അല്ലെങ്കിലും ടീച്ചര്‍മാരിങ്ങനെയാ എല്ലാം സ്വയമങ്ങു ചെയ്യും.

Lathika subhash said...

കൊള്ളാല്ലോ.

Anonymous said...

thaan ethu lokathado jeevikkunnathu? ippo oru kuttiyum naalaam classil thottu padikkarilla.

മരഞ്ചാടി said...

സുല്‍ഫി .. തേങ്ങ ഞാന്‍ വിട്ടു തരില്ല .. ഹഹ

ലതിച്ചേച്ചി.... നന്ദി

അനോണി മകനെ... ഞാന്‍ അങ്ങു ഉഗാണ്ടയില്‍ നിന്നും കുറച്ചു തെക്കു ‘ബെടക്ക്‘ ലോകത്താണു ജീവിക്കുന്നത്. താങ്കളെപ്പോലുള്ളവരുടെ അത്രയൊന്നും ബുദ്ധി ഈ പാവത്തിനില്ല. നമ്മള്‍ വല്ല മരത്തിനുമുകളിലും ചാടിക്കളിച്ചങ്ങു ജീവിച്ചു പോയ്ക്കോട്ടെ വെറുതെയ് വിട്ടേര്‍ .....

അഭി said...

കൊള്ളാം

Naushu said...

>> ഈ അദ്ധ്യായനവര്‍ഷം വരുമ്പോള്‍ മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചിലിരുന്നു ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ‘എന്തോരം‘’ സ്വപ്നം കണ്ടതാ .. എല്ലാം തകിടം മറിച്ചില്ലേ ആ പൂതന.. പൊറുക്കില്ല ടീച്ചറെ നിങ്ങളോട് ഈ ജന്മത്തു ഈ ടിന്റു പൊറുക്കില്ല ..<<

പാവം ടിന്റു....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

രസിപ്പിച്ചു ...

ഒഴാക്കന്‍. said...

കൊള്ളാലോ.. ചിരിപ്പിച്ചു കേട്ടോ

മരഞ്ചാടി said...

അഭി , അരുണ്‍ കായംകുളം , Naushu , ഇസ്മായില്‍ കുറുമ്പടി , ഒഴാക്കന്‍ നന്ദി നന്ദി നന്ദി നന്ദി

Sandeepkalapurakkal said...

പിന്നീട് ഒരു ദിവസം സ്കൂളില്‍ ഏ ഇ ഓ വന്നു പി. കെ വേലായുധന്‍ എന്നു രജിസ്റ്ററില്‍ നോക്കി വിളിച്ചപ്പോള്‍ ടിന്റുമോന്‍ “ എന്തോ.....” എന്നു ഉറക്കെ വിളികേട്ടപ്പോള്‍ ഏ ഇ ഓ ഞെട്ടിയില്ല കാരണം അദ്ധേഹം ഇതും ഇതിലപ്പുറവും കണ്ടിട്ടുണ്ട്.
ഹി ഹി ഹി

മരഞ്ചാടി said...

സന്ദീപ് നന്ദി